Saturday 26 January 2013

വാന്‍ഗോഘിന്റെ ജീവിതം പറഞ്ഞുതരുന്നത്
                                         ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഭ്രാന്തനും മരിക്കുമ്പോള്‍          
  പ്രതിഭയുമാകുന്നതിന്റെ മനഃശാസ്ത്രമെന്താണ്? 
  അതിനുപിന്നിലെ ധാര്‍മ്മികതയെന്താണ്?

    വിന്‍സെന്റ് വാന്‍ഗോഘ് നമുക്കിന്നൊരാഘോഷമാണ്.  ബൗദ്ധിക ചര്‍ച്ചകളില്‍, വിശേഷിച്ചും ചിത്രകലയില്‍ ഒരനുഷ്ഠാനംപോലെ വാന്‍ഗോഘിന്റെ പേരുയര്‍ന്നുവരും. വര്‍ണ്ണസങ്കലനവും പ്രകൃതിനിരീക്ഷണവും പൂര്‍ണ്ണത തേടിയുള്ള കലാകാരന്റെ വിശ്രമരഹിതമായ ജീവിതവുമൊക്കെ വാന്‍ഗോഘിനെ ഉദ്ധരിച്ച്  വിശദീകരിക്കും. വാന്‍ഗോഘിന്റെ കത്തുകള്‍ സമാഹരിച്ച് പുസ്തകമാക്കും. ലക്ഷക്കണക്കിന് ഡോളറുകള്‍ കൊടുത്ത് ചിത്രങ്ങള്‍ വാങ്ങും. ഉരുളക്കിഴങ്ങ് തിന്നുന്നവരെക്കുറിച്ചും സൂര്യകാന്തിപ്പൂക്കളെ ക്കുറിച്ചും തീസിസെഴുതും. ഒരു കലാകാരന് നല്‍കാന്‍ നാം ബാക്കിവെയ്ക്കുന്നതിത്രയുമൊക്കെയാണല്ലോ.
  നെതര്‍ലന്റില്‍ 1853-ല്‍ ജനിച്ച് 1890-ല്‍ മരിച്ചുപോയ ചിത്തഭ്രമം ബാധിച്ച ഒരു സാധാരണക്കാരന്‍ മാത്രമായിരുന്നു വാന്‍ഗോഘ്, അദ്ദേഹത്തിന്റെ സമകാലികര്‍ക്ക്. ഒരു കോമഡിപോലെ വാന്‍ഗോഘിന്റെ ജീവിതം ജനം ആസ്വദിച്ചു. യഥാര്‍ത്ഥത്തില്‍ ചിത്രകാരനായ വാന്‍ഗോഘിന്റെ
ജനനം, അയാളുടെ മരണശേഷമായിരുന്നു. കാഴ്ചയുടെ ഭാഷയെയും വ്യാകരണത്തെയും അപൂര്‍വ്വമായ വര്‍ണ്ണസങ്കലനങ്ങളിലേക്ക്  നയിച്ച, രോഗത്തെ പ്രതിഭയുടെ ആളുന്ന തീയാക്കിമാറ്റിയ ഉന്മാദത്തെ വരയുടെ അനന്ത സാദ്ധ്യതകളിലേക്ക് അഴിച്ചുവിട്ട വിന്‍സെന്റ് വാന്‍ഗോഘ് മരിച്ചതോടെ പെട്ടെന്ന് മഹാജീനിയസ്സായി വാഴ്ത്തപ്പെടുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു?  ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഭ്രാന്തനും മരിക്കുമ്പോള്‍ പ്രതിഭയുമാകുന്നതിന്റെ  മനഃശാസ്ത്രമെന്താണ്? അതിനുപിന്നിലെ ധാര്‍മ്മികതയെന്താണ്?
    നന്ദികേട് അവകാശംപേലെ സ്വായത്തമാക്കുന്നതില്‍ ഒരു ജനതയ്ക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ല. കാലദേശങ്ങളെ അതിജീവിക്കുന്നവര്‍ ചിരഞ്ജീവികളായി തുടരുന്നു. സമകാലികര്‍ വാന്‍ഗോഘിനോടും അവരുടെ കര്‍മ്മം നിറവേറ്റി. അവര്‍ വാന്‍ഗോഘിലെ ചിത്തരോഗിയെ കണ്ടു. ചിത്രകാരനെ കണ്ടില്ല. ഒരു മഹാപ്രതിഭയുടെ എല്ലാ വിലക്ഷണതകളും ഉന്മാദവും അസ്വസ്ഥതകളും വാന്‍ഗോഘിനൊപ്പമുണ്ടായിരുന്നു.  സ്വസ്ഥമായൊരു തട്ടകം അയാള്‍ക്കപ്രാപ്യമായിരുന്നു. അതുതന്നെയായിരുന്നു ഈ കലാപ്രതിഭയുടെ വിജയവും. ചിത്രകാരനാകാന്‍ വിധിക്കപ്പെട്ട് പിറവികൊണ്ട വാന്‍ഗോഘിന് എന്നും വര്‍ണ്ണങ്ങളുടെ തടവുകാരനാകാന്‍ തന്നെയായിരുന്നു ഇഷ്ടം. ചിത്രകലയിലൂടെ ജീവിതമെന്ന പാരതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ അനന്ത വിസ്തൃതലോകത്തേയ്ക്ക് ഉന്മാദത്തിന്റെ ലഹരിയുമായി പറന്ന വാന്‍ഗോഘിന്റെ രചനകള്‍ ഇന്നു നാം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുകയാണ്. ചിത്രകലയ്ക്ക് വേണ്ടി ജന്മം മുഴുവന്‍ എരിച്ചുതീര്‍ത്ത, ആത്മാര്‍ത്ഥതയുടെ ഹൃദയരക്തംകൊണ്ട് ചിത്രങ്ങള്‍ക്ക് വര്‍ണ്ണം കൊടുത്ത വാന്‍ഗോഘിന്റെ ചിത്രകലയെക്കുറിച്ച് ആവേശപൂര്‍വ്വം സംസാരിക്കുന്നതിനിടയില്‍ ഒരു ചോദ്യം നാം വിസ്മരിച്ചുപോകുന്നു. എത്രദിവസം അയാള്‍ വയറുനിറയെ ഭക്ഷണം കഴിച്ചിട്ടുണ്ട് ?
    സൂര്യകാന്തിപ്പൂക്കള്‍, ഉരുളക്കിഴങ്ങ് തിന്നുന്നവര്‍, ഒരു റെസ്റ്റോറന്റിന്റെ അകം, രണ്ടു സൈപ്രസുകള്‍, പ്ലം പൂക്കളും മഴയിലെ പാലവും തുടങ്ങിയ വിശ്രുതമായ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ആ മനുഷ്യന്റെ ഉള്ളിലാളിയിരുന്ന വിശപ്പിന്റെ തീ നമുക്കിന്ന് ആകാംഷാഭരിതമായ ഒരാനന്ദമാണ്. ആദ്യമൊക്കെ നിലനില്പിന്റെ വഴി കണ്ടെത്താന്‍ ശ്രമിച്ച വാന്‍ഗോഘ് അതിലൊക്കെപരാജയപ്പെടുകയായിരുന്നല്ലോ. അനുജന്‍ തിയോ അയച്ചുകൊടുത്ത പണംകൊണ്ടുമാത്രം ജീവിതത്തോട് പൊരുതിനിന്ന വാന്‍ഗോഘിന്റെ പ്രതിഭയുടെ അപാരത അന്നു കണ്ടറിയാന്‍, അംഗീകരിക്കാന്‍ വിസ്മരിച്ചുപോയ ജനതതന്നെയാണ് പില്ക്കാലത്ത് വാന്‍ഗോഘിന്റെ സ്തുതിപാഠകരായത്. ചിത്രം വാങ്ങണമെന്ന അഭ്യര്‍ത്ഥനയുമായി ചെന്ന വാന്‍ഗോഘിനെ അധിക്ഷേ പിച്ചിറക്കിവിട്ട 'കലാസ്വാദകര്‍'-അവരുടെ പരമ്പര ഇന്നെന്തുത്തരം പറഞ്ഞാണ് സ്വന്തം മനസ്സിനെ കുറ്റബോധത്തില്‍നിന്നും രക്ഷപ്പെടുത്തുക? നൂറുകണക്കിന് ചിത്രങ്ങള്‍ വരച്ചുതള്ളിയ വാന്‍ഗോഘിന്റെ ഒരേ ഒരു ചിത്രമാണ് ജീവിച്ചിരുന്ന കാലത്ത് വില്ക്കപ്പെട്ടതെന്നറിയുമ്പോള്‍ മനുഷ്യവംശത്തിന്റെ സാംസ്‌ക്കാരിക ബോധം കണ്ട് ശിരസ്സുകുനിയുന്നില്ലെങ്കില്‍ നാംകലയെയും സാഹിത്യത്തെയും കുറിച്ച് സംസാരിക്കാന്‍ അര്‍ഹരല്ല. തകര്‍ന്നുപോയ പ്രണയങ്ങള്‍, പട്ടിണി, സ്വന്തമായ ഇടമില്ലായ്മ, ഭ്രാന്ത്, രോഗം അപ്പോഴും ചിത്രകലയ്ക്ക് വേണ്ടി ഓരോ ജീവകോശത്തിന്റെയും നിലവിളി. ഒരു ജനതയും അന്നത് കേട്ടിരുന്നില്ല. തന്റെ ഇടതു നെഞ്ച് തകര്‍ത്തുകൊണ്ട് വാന്‍ഗോഘ് പായിച്ച വെടിയുണ്ട ഒരു സാമൂഹ്യനീതിയോടുള്ള കലഹത്തിന്റെ പിടഞ്ഞുപൊട്ടലായിരുന്നു. ആ വെടിയുണ്ടയുടെ പ്രഹരമേല്‍ക്കുന്നത് ഏതുകാലത്തുമുള്ള ദീര്‍ഘദര്‍ശിത്വമില്ലാത്ത ആസ്വാദകന്റെ നെഞ്ചിലാണ്.
  തന്റെ കലയില്‍ പൂര്‍ണ്ണമായും സമര്‍പ്പിതനാകുന്ന ഒരുവന് ജീവിക്കാന്‍ പറ്റിയ ലോകമല്ല ഇതെന്ന് വാന്‍ഗോഘിന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നു. അവന്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. തിരസ്‌കൃതനായിക്കൊണ്ടേയിരിക്കും. അവന്റെ പ്രതിഭയുടെ ഉള്‍ക്കണ്ണിലേക്ക് സൂക്ഷ്മതയോടെ നോക്കാന്‍ പോലും ജനം ഭയപ്പെടും. വിശേഷിച്ചും വാന്‍ഗോഘിനെപ്പോലെ വിവസ്ത്രമായ പ്രതിഭയുള്ള ഒരാളെ. ഒരു കലാകാരനെ അവന്റെ സമകാലികലോകം മനസ്സിലാക്കുന്നില്ലെങ്കില്‍ അയാളുടെ ജീവിതത്തിന്റെ
 ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ചിത്രം  അര്‍ത്ഥമെന്താണ്? എത്രകാലം കഴിഞ്ഞാലും പ്രതിഭയുള്ളവര്‍ മനസ്സിലാക്കപ്പെടും എന്ന ക്ലീഷേ ഉപേക്ഷിച്ചേക്കുക. ഏറെ ആഘോഷിക്കപ്പെടുന്നതുകൊണ്ട് വാന്‍ഗോഘിന്റെ ജീവിതം ഒരു നിമിത്തമായെടുത്തെന്നേയുള്ളൂ. ജീവിച്ചിരിയ്ക്കുമ്പോള്‍ തള്ളിപ്പറഞ്ഞിട്ട് മരണാനന്തരം വിശുദ്ധനായി പ്രഖ്യാപിക്കുന്നത് കലാകാരനോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണ്. ഈ നീതികേടുകളുടെ ബൃഹദ്ഗ്രന്ഥത്തിലെ ഒരദ്ധ്യായം മാത്രമാണ് വാന്‍ഗോഘ്.

2 comments: