Sunday 15 September 2013


 കുട്ടികള്‍ക്ക് വേണ്ടത് ശുഭചിന്തയുടെ പാഠങ്ങള്‍


                   ഇളവൂര്‍ ശ്രീകുമാര്‍

കുട്ടികളുടെ മനസ്സിന്‌ വലിയൊരു പ്രത്യേകതയുണ്ട്‌. പറയുന്നതെന്തും അവര്‍ പെട്ടന്ന്‌ വിശ്വസിക്കും. കേള്‍ക്കുന്നതെന്തും അതേപടി ഉള്‍ക്കൊള്ളും. അവ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അവരില്‍ സ്വാധീനമായി നിലനില്‍ക്കും. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത്‌ അവരില്‍ ആത്മവിശ്വസവും ധൈര്യവും ശുഭാപ്‌തിവിശ്വസവും നിറയ്‌ക്കുന്ന തരത്തിലുള്ള പരിശീലനമായിരിക്കണം നല്‍കേണ്ടത്‌. എന്നാല്‍ ശാസനയും നിര്‍ബ്ബന്ധപൂര്‍വ്വമുള്ള അച്ചടക്കപരിശീലനവുമാണ്‌ കുട്ടിയെ നേര്‍വഴിക്ക്‌ നയിക്കുന്നതെന്നാണ്‌ ഭൂരിപക്ഷം രക്ഷിതാക്കളും കരുതുന്നത്‌. ശാസനയും അച്ചടക്കവുമൊക്കെ ആവശ്യം തന്നെ. എന്നാല്‍ ഇവയൊക്കെ ശരിയായ സമയത്ത്‌ ശരിയായ രീതിയില്‍ പ്രയോഗിക്കാന്‍ മിക്കവരും ശ്രദ്ധിക്കാറില്ല എന്നതാണ്‌ വാസ്‌തവം. ഉദ്ദേശശുദ്ധിയോടുകൂടി നാം നടത്തുന്ന പല പ്രവര്‍ത്തികളും ഫലത്തില്‍ കുട്ടിയുടെ ബോധത്തില്‍ നെഗറ്റീവായ ഫലമായിരിക്കും സൃഷ്‌ടിക്കുന്നത്‌.
ശുഭാപ്‌തി വിശ്വസത്തോടുകൂടി ജീവിതത്തെ കാണുന്നവരെയാണ്‌ വിജയം കാത്തിരിക്കുന്നത്‌. ഈ വിശ്വാസം പെട്ടന്നൊരു ദിവസം ഉണ്ടാക്കിയെടുക്കാവുന്നതല്ല. കുട്ടിക്കാലം മുതലേ മനസ്സില്‍ രൂപപ്പെട്ടുവരുന്ന ചിന്താശൈലി ക്രമേണ വ്യക്തിയുടെ ഉപബോധമനസ്സില്‍ വേരുറയ്‌ക്കുകയും അത്‌ അയാളുടെ ജീവിതവീക്ഷണത്തിന്റെയും സമീപന ശൈലിയുടെയും ഭാഗമാവുകയുമാണ്‌ ചെയ്യുന്നത്‌. ഇതിന്റെ ആദ്യ പരിശീലനക്കളരിയാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസകാലം. എന്നാല്‍ സ്‌ക്കൂളില്‍നിന്ന്‌ ലഭിക്കുന്നതിലെക്കാള്‍ ഇതിനാവശ്യമായ അന്തരീക്ഷം ലഭിക്കേണ്ടത്‌ വീടുകളില്‍നിന്നാണ്‌. കുട്ടിയുടെ ഓരോ പ്രവര്‍ത്തിയോടും നാം കൈക്കൊള്ളുന്ന സമീപനം അവരുടെ അവരുടെ മനസ്സിലുണ്ടാക്കുന്ന സ്വാധീനം വളരെവലുതാണ്‌. നിസ്സാര കാര്യത്തിന്‌ ശകാരിക്കുക, ആരുടെ മുന്നില്‍ വച്ചും ഇകഴ്‌ത്തി സംസാരിക്കുക, ഏതെങ്കിലും വിഷയത്തില്‍ മോശമാണെങ്കില്‍ കുട്ടിയുടെ മുന്നില്‍ വച്ച്‌ അത്‌ സകലരെയും ബോധ്യപ്പെടുത്തുക, പരാജയപ്പെടുമ്പോള്‍ കളിയാക്കിയും ഇകഴ്‌ത്തിയും സംസാരിക്കുക, വിജയിക്കുമ്പോള്‍ വലിയ പ്രാധാന്യം കൊടുക്കാതിരിക്കുക ഇവയെല്ലാം കുട്ടികളെ ശുഭാപ്‌തി വിശ്വാസിയാകുന്നതില്‍നിന്ന്‌ തടയുന്ന ഘടകങ്ങളാണ്‌.
ഏതു പരാജയവും വിജയത്തിന്റെ മുന്നോടിയാണ്‌. ഏതു പരാജയത്തില്‍നിന്നും പഠിക്കുവാന്‍ പാഠങ്ങളുണ്ട്‌. ഒരു പരാജയവും അന്തിമമല്ല. ഈ യാഥാര്‍ത്ഥ്യം കുട്ടികളോളിടപെടുമ്പോള്‍ എപ്പോഴും നമ്മുടെ മനസ്സിലുണ്ടാകണം. പെട്ടന്ന്‌ നിരാശരാവുകയും പെട്ടന്ന്‌ ശുഭാപ്‌തിവിശ്വാസികളാവുകയും ചെയ്യുന്ന ശീലമാണവരുടേത്‌. അതുകൊണ്ടുതന്നെ തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ വിജയസോപാനങ്ങള്‍ കീഴടക്കാന്‍ അവരെ പ്രാപ്‌തരാക്കുന്നത്‌ അത്ര ശ്രമകരമായ കാര്യമല്ല. അതിനാദ്യം അവരുടെ മനസ്സിനെ നാം തൊട്ടറിയണം. ശുഭചിന്തയുടെ പാഠങ്ങള്‍ അവര്‍ക്ക്‌ പകര്‍ന്ന്‌ കൊടുക്കണം. ഒരു പക്ഷേ വലിയ പരാജയം സംഭവിച്ചാല്‍പോലും അവരുടെ ചെറിയ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച്‌ പരാജയങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കണം. ഏതു പരാജയത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തനിക്കു കഴിയുമെന്നും തന്നെ കാത്തിരിക്കുന്നത്‌ മഹാവിജയത്തിന്റെ ഭാവിയാണെന്നും തിരിച്ചറിഞ്ഞാല്‍പിന്നെ അവരുടെ മനസ്സ്‌ ഏതു ദുര്‍ഘട സന്ധിയെയും അതിജീവിച്ച്‌ വിജയത്തിന്റെ വന്‍കരകള്‍ കീഴടക്കാന്‍ സ്വയം പ്രാപ്‌തരായിക്കൊള്ളും.
നമ്മുടെ ചെയ്‌തികളെയും ചിന്തകളെയും നിയന്ത്രിക്കുന്നതില്‍ ചെറിയൊരു പങ്കു മാത്രമേ നമ്മുടെ ബോധമനസ്സിനുള്ളു. ഉപബോധമനസ്സിനാണ്‌ ഇതിലേറിയ പങ്കും നിര്‍വ്വഹിക്കുന്നത്‌. ഉപബോധമനസ്സില്‍ ഒരു കാര്യം ആഴത്തില്‍ പതിഞ്ഞാല്‍ അതില്‍നിന്ന്‌ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌തന്നെ നമ്മുടെ ശീലങ്ങളും താല്‌പര്യങ്ങളും സ്വപ്‌നങ്ങളുമെല്ലാം ഉപബോധമനസ്സില്‍ ഉറച്ച ചിത്രങ്ങളാക്കിമാറ്റിയാല്‍ അതിനനുകൂലമായി ബോധമനസ്സും രൂപപ്പെട്ടുകൊള്ളും, നമ്മുടെ ആത്മാര്‍ത്ഥമായ ശ്രമം കൂടിയുണ്ടെങ്കില്‍. അതിന്‌ നാം ഉപബോധമനസ്സിനെ ശുഭചിന്തയുടെ പേടകമാക്കി മാറ്റണം. നാം കുട്ടിയുടെ മനസ്സിലേക്ക്‌ കൊടുക്കുന്ന ഓരോ നിര്‍ദ്ദേശവും വാക്കും സുപ്രധാനമാണ്‌.
ഉപബോധമനസ്സിന്‌ യുക്തിബോധമില്ല. കേള്‍ക്കുന്നതെന്തും അതേപടി സ്വീകരിക്കും. ശുഭാപ്‌തിവിശ്വാസത്തിനുതകുന്ന വാക്കുകളും നിര്‍ദ്ദേശങ്ങളുമാണ്‌ നിരന്തരം കേള്‍ക്കുന്നതെങ്കില്‍ ക്രമേണ അത്‌ ഉപബോധമനസ്സില്‍ വേരുറയ്‌ക്കും. ആവര്‍ത്തിക്കുന്നതെന്തും അത്‌ ശീലമാക്കും. അതുകൊണ്ടുതന്നെ ആത്മവിശ്വാസവും ശുഭാപ്‌തിവിശ്വാസവും കര്‍മോന്മുഖതയും നിറഞ്ഞ വാക്കുകളാണ്‌ കുട്ടികളിലേക്ക്‌ നാം നിരന്തരം പകര്‍ന്നുകൊണ്ടിരിക്കുന്നതെങ്കില്‍ സാഭാവികമായും അത്‌ ഉപബോധമനസ്സിന്റെ ചിന്താശീലമാവുകയും സ്വയം വിജയത്തിന്റെ ആ വഴി ആ കുട്ടി തെരഞ്ഞെടുക്കുകയും ചെയ്‌തുകൊള്ളും. ഇതിന്‌ രക്ഷാകര്‍ത്താക്കള്‍ ആദ്യം സജ്ജരാകണം. എന്തിനും ഏതിനും കുട്ടികളെ വിമര്‍ശിച്ച്‌ നന്നാക്കാമെന്ന്‌ കരുതുന്നവര്‍ ധാരാളമുണ്ട്‌. നിരന്തരം ശകാരിച്ചാല്‍ അവര്‍ നന്നായിക്കൊള്ളുമെന്നാണ്‌ ഇക്കൂട്ടരുടെ ചിന്ത. ശകാരവും ഉപദേശവും ശിക്ഷണവുമൊക്കെ ചെറുപ്രായത്തില്‍ വളരെ അത്യാവശ്യമാണ്‌. ഇതെല്ലാം ഒഴിവാക്കണമെന്നല്ല പയുന്നത്‌. ഒഴിവാക്കുവാനും പാടില്ല. പക്ഷേ അത്‌ പ്രതികൂലമായ ഫലമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
നേരിയ ഒരു തെറ്റു കാണുമ്പോള്‍ കുട്ടി ചെയ്യുന്നതെല്ലാം തെറ്റാണെന്നും ഒരബദ്ധം പറ്റിയാല്‍ പറ്റുന്നതെല്ലാം മണ്ടത്തരമാണെന്നും ഒരു തോല്‍വി പിണഞ്ഞാല്‍ തോറ്റുതോറ്റുകിടന്നാല്‍ രക്ഷപ്പെടില്ലെന്നും ആവര്‍ത്തിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ധാരാളമുണ്ട്‌. മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ ``എപ്പോഴും കളിയെന്ന ഒറ്റ ചിന്തയേയുള്ളു. യാതൊരു വകയും പഠിക്കില്ല'' എന്ന്‌ നന്നായി പഠിക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളും പറയാറുണ്ട്‌. മക്കളോടുള്ള അമിതസ്‌നേഹവും വാത്സല്യവുമാകാം അവരെക്കൊണ്ട്‌ ഇങ്ങനെയൊക്കെ പറയിക്കുന്നത്‌. എന്നാല്‍ വിപരീതഫലമായിരിക്കും ഇതിനുണ്ടാവുകയെന്നത്‌ നാം ശ്രദ്ധിക്കാറില്ല.
വീഴ്‌ചകളും പരാജയങ്ങളും വിജയമാക്കിമാറ്റാനാണ്‌ നാം കുട്ടികളെ പ്രേരിപ്പിക്കണ്ടത്‌. ഓരോവീഴ്‌ചയും വിജയത്തിനുള്ള ഊര്‍ജ്ജം സംഭരിക്കാനുള്ള മാധ്യമമാക്കി മാറ്റാന്‍ കഴിയും. പരാജയങ്ങളില്‍നിന്ന്‌ പാഠങ്ങളുള്‍ക്കൊള്ളാനാണ്‌ അവരെ ആദ്യം പഠിപ്പിക്കേണ്ടത്‌. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നും അത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത്‌ മുന്‍കരുതലെടുക്കണമെന്നും അതെങ്ങനെ പ്രായോഗികമാക്കണമെന്നും അവരെ പരിശീലിപ്പിക്കണം. പരീക്ഷയ്‌ക്ക്‌ ബി ഗ്രേഡ്‌ കിട്ടുന്ന കുട്ടിയെ `നിന്നെ എന്തു ചെയ്‌തിട്ടും കാര്യമില്ല, നീ എനിക്ക്‌ നാണക്കേടുണ്ടാക്കാനായി ജനിച്ചവനാ'ണെന്നു പറയുന്നതിന്റെ പിന്നില്‍ സ്‌നേഹക്കുറവോ ശത്രുതയോ ഒന്നുമില്ലെങ്കിലും കുട്ടിയുടെ മനസ്സില്‍ അതുണ്ടാക്കുന്ന മുറിവ്‌ ചെറുതായിരിക്കില്ല. താനെത്ര ശ്രമിച്ചാലും നന്നാവില്ലെന്നും അതിന്റെ തെളിവാണ്‌ തനിക്ക്‌ കിട്ടിയ ബി ഗ്രേഡെന്നും കരുതുന്ന കുട്ടിയുടെ മനസ്സ്‌ അബോധപരമായിത്തന്നെ തന്നെ തോറ്റവനായി ചിത്രീകരിക്കും. മറ്റുള്ളവരില്‍നിന്നുണ്ടാകുന്ന നേരിയ പരിഹാസങ്ങള്‍പോലും ഈ ചിന്തയെ ഊട്ടിയുറപ്പിക്കും. ഇത്‌ കുട്ടിയെ അപകര്‍ഷതാബോധത്തിലേക്ക്‌ നയിക്കും. ക്രമേണ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി തന്നിലേക്കുള്‍വലിയാനോ അല്ലെങ്കില്‍ തന്റെ പോരായ്‌മകള്‍ മറച്ചുവയ്‌ക്കാനായി മറ്റുതരത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനോ ശ്രമിക്കും. അത്‌ പലപ്പോഴും തെറ്റായ വഴികളിലേക്കായിരിക്കും കുട്ടികളെ കൊണ്ടെത്തിക്കുന്നത്‌. ഇത്‌ രക്ഷാകരത്താക്കളുടെ ശ്രദ്ധയിലേക്ക്‌ വരാന്‍ പലപ്പോഴും വൈകും.
എന്നാല്‍ കുട്ടികളിലുണ്ടാകുന്ന വീഴ്‌ചകളെയും പോരായ്‌മകളെയും അല്‌പം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്‌താല്‍ വിസ്‌മയകരമായ രീതിയില്‍ ഗുണകരമാക്കിമാറ്റാം. ബി ഗ്രേഡ്‌ വാങ്ങി വരുന്ന ഒരു കുട്ടിയെ ആദ്യം എ ഗ്രേഡ്‌ വാങ്ങിയ കുട്ടിയുമായി താരതമ്യപ്പെടുത്തി താന്‍ മോശക്കാരനാണെന്ന്‌ സ്ഥാപിക്കുകയല്ല ആദ്യം ചെയ്യേണ്ട്‌. സി ഗ്രേഡ്‌ കിട്ടിയ കുട്ടിയുമായി താരതമ്യം ചെയ്‌ത്‌ അവരെക്കാള്‍ മിടുക്ക്‌ തനിക്കുണ്ടെന്നും അല്‍പം കൂടിയൊന്ന്‌ ശ്രമിച്ചാല്‍ അടുത്ത പരീക്ഷയ്‌ക്ക്‌ എ ഗ്രേഡിലേക്കെത്താമെന്നും വിശ്വസിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. പരാജയം അന്തിമമല്ല എന്നും മികച്ച വിജയത്തിനുള്ള പാഠങ്ങളാണെന്നും അവര്‍ തിരിച്ചറിയേണ്ടതുണ്ട്‌. കഴിയുമെങ്കില്‍ പ്രഗല്‍്‌ഭരായ വ്യക്തികളുടെ ജീവിതത്തില്‍ ചിലത്‌ ഉദാഹരിച്ച്‌ ഇക്കാര്യം സ്ഥാപിച്ചുറപ്പിക്കാവുന്നതാണ്‌. തനിക്കതിനു കഴിയും എന്ന ചിന്ത ഉണ്ടായിക്കഴിഞ്ഞാല്‍ സാചര്യങ്ങളെ അനുകൂലമാക്കി മാറ്റാന്‍ കുട്ടികള്‍ ശ്രമിക്കും. മറ്റേതൊരാള്‍ക്കുമുള്ളതുപോലെ കഴിവ്‌ തനിക്കുമുണ്ടെന്നും അതു വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതുമൂലമാണ്‌ പരാജയം സംഭവിച്ചതെന്നും ശരിയായി അത്‌ വിനിയോഗിച്ചാല്‍ മറ്റേതൊരാളെയും പോലെ തനിക്കും മുന്‍നിരയിലെത്താമെന്നും വിശ്വസിച്ചാല്‍ അങ്ങനെ സംഭവിക്കുകതന്നെ ചെയ്യും.
അര്‍പ്പണമനോഭാവവും തീവ്രമായ ആഗ്രഹവും ആത്മവിശ്വാസവുമണ്ടെങ്കില്‍ ഏതുകാര്യവും നേടിയെടുക്കാനാകും. തീരുമാനങ്ങളെടുക്കുവാനും ഇച്ഛാശക്തിയോടെ അത്‌ നേടിയെടുക്കാനുമുള്ള ഉറച്ചമനസ്സ്‌ കുട്ടികളില്‍ രൂപപ്പെടുത്തിയെടുക്കണം. ഏതു കാര്യത്തിന്റെയും പോസിറ്റീവായ വശങ്ങള്‍ കാണുവാനും നെഗറ്റീവായ വശങ്ങളെ തിരസ്‌ക്കരിക്കാനുമുള്ള ശീലം ബോധപൂര്‍വ്വംതന്നെ ഉണ്ടാകണം. ശുഭചിന്തയുമായി ബന്ധമുള്ള പ്രഭാഷണങ്ങള്‍, പുസ്‌തകങ്ങള്‍, ട്രെയിനിംഗുകള്‍ എന്നിവ കുട്ടികളില്‍ ഈയൊരു ശീലം വളര്‍ത്തിയെടുക്കാന്‍ സഹായകമാകും. ഭാവിയിലെ വലിയ ഊടുവയ്‌പുകളായ കുട്ടികളെ അല്‌പം ശ്രദ്ധയുണ്ടെങ്കില്‍ നമ്മുടെ ആഗ്രങ്ങള്‍ക്കനുസരിച്ച്‌ ജീവിതവിജയത്തിന്റെ സോപാനങ്ങള്‍ കീഴടക്കാന്‍ പ്രാപ്‌തരാക്കാം. അതിനായി അവര്‍ക്കെപ്പോഴും ശുഭചിന്തയുടെ പാഠങ്ങള്‍ നല്‍കുക. വീഴ്‌ചകളും പരാജയങ്ങളും തെറ്റുകളും സ്വാഭാവികമാണെന്നും അതിനെ മറികടന്ന്‌ ജേതാവാകാന്‍ തനിക്കു കഴിയുമെന്നുമുള്ള വിശ്വാസം അവരെ അതിരുകളില്ലാത്ത വിജയത്തിന്റെ ലോകത്തേക്ക്‌ കൊണ്ടുപോവുകതന്നെ ചെയ്യും. ( ദേശാഭിമാനി ഓഗസ്റ്റ് 17, 2013)

Saturday 26 January 2013

വാന്‍ഗോഘിന്റെ ജീവിതം പറഞ്ഞുതരുന്നത്
                                         ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഭ്രാന്തനും മരിക്കുമ്പോള്‍          
  പ്രതിഭയുമാകുന്നതിന്റെ മനഃശാസ്ത്രമെന്താണ്? 
  അതിനുപിന്നിലെ ധാര്‍മ്മികതയെന്താണ്?

    വിന്‍സെന്റ് വാന്‍ഗോഘ് നമുക്കിന്നൊരാഘോഷമാണ്.  ബൗദ്ധിക ചര്‍ച്ചകളില്‍, വിശേഷിച്ചും ചിത്രകലയില്‍ ഒരനുഷ്ഠാനംപോലെ വാന്‍ഗോഘിന്റെ പേരുയര്‍ന്നുവരും. വര്‍ണ്ണസങ്കലനവും പ്രകൃതിനിരീക്ഷണവും പൂര്‍ണ്ണത തേടിയുള്ള കലാകാരന്റെ വിശ്രമരഹിതമായ ജീവിതവുമൊക്കെ വാന്‍ഗോഘിനെ ഉദ്ധരിച്ച്  വിശദീകരിക്കും. വാന്‍ഗോഘിന്റെ കത്തുകള്‍ സമാഹരിച്ച് പുസ്തകമാക്കും. ലക്ഷക്കണക്കിന് ഡോളറുകള്‍ കൊടുത്ത് ചിത്രങ്ങള്‍ വാങ്ങും. ഉരുളക്കിഴങ്ങ് തിന്നുന്നവരെക്കുറിച്ചും സൂര്യകാന്തിപ്പൂക്കളെ ക്കുറിച്ചും തീസിസെഴുതും. ഒരു കലാകാരന് നല്‍കാന്‍ നാം ബാക്കിവെയ്ക്കുന്നതിത്രയുമൊക്കെയാണല്ലോ.
  നെതര്‍ലന്റില്‍ 1853-ല്‍ ജനിച്ച് 1890-ല്‍ മരിച്ചുപോയ ചിത്തഭ്രമം ബാധിച്ച ഒരു സാധാരണക്കാരന്‍ മാത്രമായിരുന്നു വാന്‍ഗോഘ്, അദ്ദേഹത്തിന്റെ സമകാലികര്‍ക്ക്. ഒരു കോമഡിപോലെ വാന്‍ഗോഘിന്റെ ജീവിതം ജനം ആസ്വദിച്ചു. യഥാര്‍ത്ഥത്തില്‍ ചിത്രകാരനായ വാന്‍ഗോഘിന്റെ
ജനനം, അയാളുടെ മരണശേഷമായിരുന്നു. കാഴ്ചയുടെ ഭാഷയെയും വ്യാകരണത്തെയും അപൂര്‍വ്വമായ വര്‍ണ്ണസങ്കലനങ്ങളിലേക്ക്  നയിച്ച, രോഗത്തെ പ്രതിഭയുടെ ആളുന്ന തീയാക്കിമാറ്റിയ ഉന്മാദത്തെ വരയുടെ അനന്ത സാദ്ധ്യതകളിലേക്ക് അഴിച്ചുവിട്ട വിന്‍സെന്റ് വാന്‍ഗോഘ് മരിച്ചതോടെ പെട്ടെന്ന് മഹാജീനിയസ്സായി വാഴ്ത്തപ്പെടുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു?  ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഭ്രാന്തനും മരിക്കുമ്പോള്‍ പ്രതിഭയുമാകുന്നതിന്റെ  മനഃശാസ്ത്രമെന്താണ്? അതിനുപിന്നിലെ ധാര്‍മ്മികതയെന്താണ്?
    നന്ദികേട് അവകാശംപേലെ സ്വായത്തമാക്കുന്നതില്‍ ഒരു ജനതയ്ക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ല. കാലദേശങ്ങളെ അതിജീവിക്കുന്നവര്‍ ചിരഞ്ജീവികളായി തുടരുന്നു. സമകാലികര്‍ വാന്‍ഗോഘിനോടും അവരുടെ കര്‍മ്മം നിറവേറ്റി. അവര്‍ വാന്‍ഗോഘിലെ ചിത്തരോഗിയെ കണ്ടു. ചിത്രകാരനെ കണ്ടില്ല. ഒരു മഹാപ്രതിഭയുടെ എല്ലാ വിലക്ഷണതകളും ഉന്മാദവും അസ്വസ്ഥതകളും വാന്‍ഗോഘിനൊപ്പമുണ്ടായിരുന്നു.  സ്വസ്ഥമായൊരു തട്ടകം അയാള്‍ക്കപ്രാപ്യമായിരുന്നു. അതുതന്നെയായിരുന്നു ഈ കലാപ്രതിഭയുടെ വിജയവും. ചിത്രകാരനാകാന്‍ വിധിക്കപ്പെട്ട് പിറവികൊണ്ട വാന്‍ഗോഘിന് എന്നും വര്‍ണ്ണങ്ങളുടെ തടവുകാരനാകാന്‍ തന്നെയായിരുന്നു ഇഷ്ടം. ചിത്രകലയിലൂടെ ജീവിതമെന്ന പാരതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ അനന്ത വിസ്തൃതലോകത്തേയ്ക്ക് ഉന്മാദത്തിന്റെ ലഹരിയുമായി പറന്ന വാന്‍ഗോഘിന്റെ രചനകള്‍ ഇന്നു നാം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുകയാണ്. ചിത്രകലയ്ക്ക് വേണ്ടി ജന്മം മുഴുവന്‍ എരിച്ചുതീര്‍ത്ത, ആത്മാര്‍ത്ഥതയുടെ ഹൃദയരക്തംകൊണ്ട് ചിത്രങ്ങള്‍ക്ക് വര്‍ണ്ണം കൊടുത്ത വാന്‍ഗോഘിന്റെ ചിത്രകലയെക്കുറിച്ച് ആവേശപൂര്‍വ്വം സംസാരിക്കുന്നതിനിടയില്‍ ഒരു ചോദ്യം നാം വിസ്മരിച്ചുപോകുന്നു. എത്രദിവസം അയാള്‍ വയറുനിറയെ ഭക്ഷണം കഴിച്ചിട്ടുണ്ട് ?
    സൂര്യകാന്തിപ്പൂക്കള്‍, ഉരുളക്കിഴങ്ങ് തിന്നുന്നവര്‍, ഒരു റെസ്റ്റോറന്റിന്റെ അകം, രണ്ടു സൈപ്രസുകള്‍, പ്ലം പൂക്കളും മഴയിലെ പാലവും തുടങ്ങിയ വിശ്രുതമായ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ആ മനുഷ്യന്റെ ഉള്ളിലാളിയിരുന്ന വിശപ്പിന്റെ തീ നമുക്കിന്ന് ആകാംഷാഭരിതമായ ഒരാനന്ദമാണ്. ആദ്യമൊക്കെ നിലനില്പിന്റെ വഴി കണ്ടെത്താന്‍ ശ്രമിച്ച വാന്‍ഗോഘ് അതിലൊക്കെപരാജയപ്പെടുകയായിരുന്നല്ലോ. അനുജന്‍ തിയോ അയച്ചുകൊടുത്ത പണംകൊണ്ടുമാത്രം ജീവിതത്തോട് പൊരുതിനിന്ന വാന്‍ഗോഘിന്റെ പ്രതിഭയുടെ അപാരത അന്നു കണ്ടറിയാന്‍, അംഗീകരിക്കാന്‍ വിസ്മരിച്ചുപോയ ജനതതന്നെയാണ് പില്ക്കാലത്ത് വാന്‍ഗോഘിന്റെ സ്തുതിപാഠകരായത്. ചിത്രം വാങ്ങണമെന്ന അഭ്യര്‍ത്ഥനയുമായി ചെന്ന വാന്‍ഗോഘിനെ അധിക്ഷേ പിച്ചിറക്കിവിട്ട 'കലാസ്വാദകര്‍'-അവരുടെ പരമ്പര ഇന്നെന്തുത്തരം പറഞ്ഞാണ് സ്വന്തം മനസ്സിനെ കുറ്റബോധത്തില്‍നിന്നും രക്ഷപ്പെടുത്തുക? നൂറുകണക്കിന് ചിത്രങ്ങള്‍ വരച്ചുതള്ളിയ വാന്‍ഗോഘിന്റെ ഒരേ ഒരു ചിത്രമാണ് ജീവിച്ചിരുന്ന കാലത്ത് വില്ക്കപ്പെട്ടതെന്നറിയുമ്പോള്‍ മനുഷ്യവംശത്തിന്റെ സാംസ്‌ക്കാരിക ബോധം കണ്ട് ശിരസ്സുകുനിയുന്നില്ലെങ്കില്‍ നാംകലയെയും സാഹിത്യത്തെയും കുറിച്ച് സംസാരിക്കാന്‍ അര്‍ഹരല്ല. തകര്‍ന്നുപോയ പ്രണയങ്ങള്‍, പട്ടിണി, സ്വന്തമായ ഇടമില്ലായ്മ, ഭ്രാന്ത്, രോഗം അപ്പോഴും ചിത്രകലയ്ക്ക് വേണ്ടി ഓരോ ജീവകോശത്തിന്റെയും നിലവിളി. ഒരു ജനതയും അന്നത് കേട്ടിരുന്നില്ല. തന്റെ ഇടതു നെഞ്ച് തകര്‍ത്തുകൊണ്ട് വാന്‍ഗോഘ് പായിച്ച വെടിയുണ്ട ഒരു സാമൂഹ്യനീതിയോടുള്ള കലഹത്തിന്റെ പിടഞ്ഞുപൊട്ടലായിരുന്നു. ആ വെടിയുണ്ടയുടെ പ്രഹരമേല്‍ക്കുന്നത് ഏതുകാലത്തുമുള്ള ദീര്‍ഘദര്‍ശിത്വമില്ലാത്ത ആസ്വാദകന്റെ നെഞ്ചിലാണ്.
  തന്റെ കലയില്‍ പൂര്‍ണ്ണമായും സമര്‍പ്പിതനാകുന്ന ഒരുവന് ജീവിക്കാന്‍ പറ്റിയ ലോകമല്ല ഇതെന്ന് വാന്‍ഗോഘിന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നു. അവന്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. തിരസ്‌കൃതനായിക്കൊണ്ടേയിരിക്കും. അവന്റെ പ്രതിഭയുടെ ഉള്‍ക്കണ്ണിലേക്ക് സൂക്ഷ്മതയോടെ നോക്കാന്‍ പോലും ജനം ഭയപ്പെടും. വിശേഷിച്ചും വാന്‍ഗോഘിനെപ്പോലെ വിവസ്ത്രമായ പ്രതിഭയുള്ള ഒരാളെ. ഒരു കലാകാരനെ അവന്റെ സമകാലികലോകം മനസ്സിലാക്കുന്നില്ലെങ്കില്‍ അയാളുടെ ജീവിതത്തിന്റെ
 ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ചിത്രം  അര്‍ത്ഥമെന്താണ്? എത്രകാലം കഴിഞ്ഞാലും പ്രതിഭയുള്ളവര്‍ മനസ്സിലാക്കപ്പെടും എന്ന ക്ലീഷേ ഉപേക്ഷിച്ചേക്കുക. ഏറെ ആഘോഷിക്കപ്പെടുന്നതുകൊണ്ട് വാന്‍ഗോഘിന്റെ ജീവിതം ഒരു നിമിത്തമായെടുത്തെന്നേയുള്ളൂ. ജീവിച്ചിരിയ്ക്കുമ്പോള്‍ തള്ളിപ്പറഞ്ഞിട്ട് മരണാനന്തരം വിശുദ്ധനായി പ്രഖ്യാപിക്കുന്നത് കലാകാരനോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണ്. ഈ നീതികേടുകളുടെ ബൃഹദ്ഗ്രന്ഥത്തിലെ ഒരദ്ധ്യായം മാത്രമാണ് വാന്‍ഗോഘ്.

Wednesday 12 December 2012

അരാജകത്വത്തിലേക്ക്
വഴി തുറക്കുന്ന ഫെമിനിസം


    വിമോചനത്തിന്റെ നീതിശാസ്ത്രം സ്ത്രി യുടെ സ്വത്വത്തിന് പുതിയ പാഠങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രിവിമോചനം നമ്മുടെ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചവിഷയവുമാണ്. മാധ്യമങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴിയായി കുറെയേറെപ്പേരെങ്കിലും സ്ത്രിവിമോചനമെന്ന ഇമ്പമുള്ള പ്രയോഗത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു വഴിപാടുപോലെ ഇടയ്ക്കിടെ സ്ത്രിവിമോചനത്തിനുവേണ്ടി പതിപ്പുകളും സിമ്പോസിയങ്ങളും നടത്തി രംഗത്തിന് കൊഴുപ്പുകൂട്ടാന്‍ തന്ത്രശാലികളായ മാധ്യമവിദഗ്ദ്ധര്‍ മറക്കാറില്ല. പക്ഷേ നമ്മുടെ ഫെമിനിസ്റ്റുപ്രസ്ഥാനം ഇന്നു നീങ്ങിക്കൊണ്ടിരിക്കുന്ന വഴിയേതാണ്?
    വിശദമായ ഒരു വിശകലനത്തിനു വിധേയമാക്കിയാല്‍ കേരളത്തില്‍ അരങ്ങ് കയ്യടക്കാന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനം ഉപരിവിപ്ല
വമായ കുറെ മുദ്രാവാക്യങ്ങളുടെയും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും അടിത്തറയില്ലാത്ത സമരങ്ങളുടെയുംശരീരകേന്ദ്രിത
ചിന്തകളുടെയും ആകത്തുകയാണെന്ന് കാണാം.
നഗരകേന്ദ്രിതമായ സൈദ്ധാന്തികവല്‍ക്കരണവും ശരീരകേന്ദ്രിതമായ സ്വാതന്ത്ര്യവാദവും ഫെമിനിസത്തിന്റെ ആന്തരഘടനയില്‍ പിടിമുറുക്കിയിരിക്കുകയാണ്. അതില്‍ സമഗ്രമാനവികതയുടെ വിശാലമായ ഒരു ദര്‍ശനതലവുമുണ്ടെന്ന് ഇടയ്ക്കിടെ ചിലരൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമീപകാല പ്രായോഗികചരിത്രം സ്ത്രീസമൂഹത്തെ അതിന്റെ ശരിയായ പ്രശ്‌നപരിസരങ്ങളില്‍ ഉള്‍ക്കെള്ളുന്നതില്‍ സംഭവിച്ച പരാജയത്തെയാണ് കാണിക്കുന്നത്.
    സ്ത്രിവിമോചനവാദം എന്നതിലെ വിമോചനം ഏതു സ്ത്രീയുടേതാണ്? സ്ത്രീസമൂഹത്തിന്റെ ആകെയുള്ള വിമോചനമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ഫെമിനിസത്തിന്റെ ഇന്നുള്ള ഘടനതന്നെ മാറേണ്ടിയിരിക്കുന്നു. ഇടയ്ക്കിടെ സ്ത്രീപീഡനത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചുംഅവളനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ക്ഷുഭിതമായ ഭാഷയില്‍ സംസാരിക്കുന്ന നമ്മുടെ ഫെമിനിസ്റ്റുകള്‍, സ്ത്രീസമൂഹം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളെക്കുറിച്ച് എത്രമാത്രം ബോധവതികളാണ്? പീഡിതമാകുന്ന സ്ത്രീത്വത്തിന്റെ ഏറ്റവും ദയനീയമായ മുഖം നമ്മുടെ നാട്ടിന്‍പുറങ്ങളിലാണ്. വാര്‍ത്താമധ്യമങ്ങളുടെ ഫ്‌ളാഷ്‌ലൈറ്റുകള്‍ തെളിയാത്ത ഇടങ്ങളാണത്. പുരുഷന്റെ കൊടിയ പീഡനങ്ങള്‍ക്ക് നിരന്തരം ഇരയാകേണ്ടിവരുന്ന ഒരു ഭൂരിപക്ഷം നാട്ടിന്‍പുറങ്ങളിലുണ്ട്. തൊഴില്‍പീഡനങ്ങളും സ്ത്രീധനവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ആത്യന്തികമായി ചെന്നെത്തുന്നത് സ്ത്രീയുടെ സ്വാസ്ഥ്യംകെടുത്തലിലാണ്. നരകയാതനയുടെ ഈ മൃഗീയപരമ്പരകളെ പ്രതിഷേധമില്ലാതെ സഹിക്കാന്‍മാത്രം വിധിക്കപ്പെടുന്ന ഇവരുടെ ജീവിതാവകാശങ്ങളെക്കുറിച്ച് നാം എത്രനേരം ചിന്തിച്ചിട്ടുണ്ട്? സൂര്യനുദിക്കുംമുമ്പേ പാറമടകളിലേക്കും റോഡുപണികളിലേക്കും പുരുഷനോടൊപ്പം ഇറങ്ങേണ്ടിവരികയും കൂലിവാങ്ങുമ്പോള്‍ തികച്ചും രണ്ടാംതരക്കാരിയായി മാറുകയുംചെയ്യുന്ന തൊഴിലിടങ്ങളിലെ സ്ത്രീയുടെ വിയര്‍പ്പിന്റെ മൂല്യത്തെക്കുറിച്ച് ഏതു ഫെമിനിസ്റ്റാണ് സംസാരിക്കുന്നത്? അവരുടെ അമര്‍ത്തപ്പെടുന്ന നിലവിളിക്കുമുന്നില്‍ ഉയരുന്ന ഫെമിനിസ്റ്റ് മുദ്രാവാക്യ മേതാണ്?
    ഇവിടെയാണ് നമ്മുടെ ഫെമിനിസം പിഴച്ചുപോകുന്നത്. ഫാഷന്‍ ഷോകളും സെക്‌സ് ടൂറിസവും മസാജ് പാര്‍ലറുകളും സ്ത്രീസ്വാ തന്ത്യത്തിന്റെ ശ്രേഷ്ഠബിംബങ്ങളാകുന്ന നമ്മുടെ നാട്ടില്‍ ഫെമിനിസത്തിന്റെ മുന്‍നിരക്കാരില്‍ ഭൂരിപക്ഷത്തിന്റെയും ചിന്തയുടെയും എഴുത്തിന്റെയും അവസാനലക്ഷ്യം ചെന്നെത്തുന്നത് ലൈംഗികതയുടെ നാനാര്‍ത്ഥ ങ്ങളിലാണ്. ഫെമിനിസത്തിലും പ്രകടമായ ഒരു വരേണ്യസംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. ഫ്രീസെക്‌സിനുവേണ്ടിയുള്ള ഒടുങ്ങാത്ത മുറവിളിയായി പലപ്പോഴും അത് അധഃപതിക്കുന്നതിനുപിന്നില്‍ ഈ വരേണ്യവിമോചക നീതിശാസ്ത്രക്കാരാണെന്ന് കാണാന്‍ വിഷമമില്ല. ലെസ്ബിയനിസവും അതിലൈംഗികതയും തങ്ങളുടെ ജന്മാവകാശമാണെന്ന് ഉറക്കെ വിളിച്ചുപറയുന്നതിലാണ് അഭിപ്രായസ്വാതന്ത്ര്യമുള്ളതെന്നും സദാചാ രത്തിന്റെ കീഴ്‌വഴക്കങ്ങള്‍ പുച്ഛിച്ചുതള്ളുമ്പോഴാണ് സ്ത്രീവി മോചിതയാകുന്നതെന്നുമുള്ള ധാരണകളുടെ മാലിന്യത്തിലാണ് നമ്മുടെ ഫെമിനിസ്റ്റുകളില്‍ പലരുടെയും വിപ്ലവബോധം കുടികൊള്ളുന്നത്. സമീപകാലങ്ങളില്‍ മലയാളത്തിലെ ചില പ്രസിദ്ധീകരണങ്ങളുടെ ഗവേഷണവിഷയംതന്നെ സ്വവര്‍ഗ്ഗരതിയാണ്. നമ്മുടെ ചില മാധ്യമങ്ങള്‍ വര്‍ത്തമാനകാലം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം ഇവയൊക്കെയാണെ ന്നമട്ടില്‍ എഴുന്നള്ളിക്കുകയും അതുകണ്ട് മനോവൈകല്യം ബാധിച്ച കുറേ 'ബുദ്ധിജീവികള്‍' അതിന്റെ സൈദ്ധാന്തികരായി വേഷമിട്ട് റിബലാകാന്‍ ശ്രമിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
    ഒരു സമൂഹത്തെയാകെ അരാജകത്വത്തിലേക്ക് നയിക്കാന്‍ ഏറ്റവും എളുപ്പമായ വഴിയാണ് ലൈംഗിക അരാജകത്വം സൃഷ്ടിക്കല്‍. ഈ സംസ്‌കാരം സമര്‍ത്ഥമായി ഇന്ന് മലയാളിയെ കീഴടക്കിക്കൊണ്ടിരി ക്കുകയാണ്. ഏതൊക്കെയോ അദൃശ്യദൈവങ്ങള്‍ തന്ത്രപൂര്‍വ്വമൊരുക്കുന്ന കെണിയില്‍ മലയാളിയുവത്വം വിധേയത്വത്തോടെ വീണുകൊടുക്കുന്ന അതീവദാരുണമായ ദൃശ്യങ്ങള്‍ക്ക് നാം നിരന്തരം സാക്ഷിയാവുകയാണ്. എല്ലാ മാധ്യമങ്ങളും നിഗൂഢമായും പ്രത്യക്ഷമായും അതിനുള്ള വാതിലുകള്‍ തുറന്നുനല്‍കി ക്കൊണ്ടിരിക്കുന്നു. അത് വസ്ത്രധാരണത്തിന്റെ രീതിയില്‍, ഫാഷന്‍ഷോയുടെ രൂപത്തില്‍ ലെസ്ബിയനസത്തിന്റെയും മസാജ് പാര്‍ലറു കളുടെയും രൂപ ത്തില്‍ നമ്മുടെ മുന്നിലേക്കെത്തുന്നു. അസംതൃപ്തിയുടെയും അനിശ്ചിത ത്വത്തിന്റെയും അരക്ഷിതതത്വത്തിന്റെയും ഇരുണ്ടഭൂമികയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന് ഇവയൊരു അഭയമായി മാറാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. പക്ഷേ ഇവിടെ പ്രധാനപ്രതി ആരാണ്?
    പൊതുബോധത്തില്‍ ലൈംഗികതയുടെ വിചാരശാസ്ത്രം അരാജകത്വത്തിന്റെ അദൃശ്യസൈദ്ധാന്തികത കലര്‍ത്തി വ്യാപിപ്പിക്കുന്നതില്‍ പ്രധാനപങ്ക് സ്ത്രീക്കാണ്. ഇരയുടെ നിലയില്‍നിന്ന് വേട്ടക്കാരന്റെ നിലയിലേക്കുള്ള പുരുഷന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ സ്ത്രീയുടെ പ്രലോഭ നത്തെ നിസ്സാരവല്‍ക്കരിക്കുമ്പോള്‍ നാം വസ്തുതകളുടെ ലോകത്തുനിന്നും അകലുകയാണ്. ഇളം മനസ്സുകളില്‍പോലും മലിനചിന്തയുടെ പരാഗങ്ങള്‍ കടത്തിവിടുന്നതില്‍ 'ഭാരതസ്ത്രീ'കളുടെ  പങ്ക് ചെറുതല്ല. ഇങ്ങനെ കൗമാരമനസ്സുകളെപ്പോലും ലൈംഗികചൂഷണത്തിന് പാകമായ വിധത്തില്‍ മോള്‍ഡുചെയ്‌തെടുക്കുന്നതില്‍ നമ്മുടെ സ്വാതന്ത്ര്യവാദികളായ പല സ്ത്രീവിമോചകരും മത്സരിക്കുകയാണ്. ഇവരും സ്വയം വിശേഷിപ്പിക്കുന്നത് ഫെമിനിസ്റ്റുകളെന്നാണ്. ശരീരകേന്ദ്രീകൃതമാകുന്ന ഫെമിനിസം അരാജകത്വത്തിലേക്കുള്ള ലളിതമായ പാതയൊരുക്കുകയാണ്.

Sunday 25 November 2012

   സ്വാതന്ത്ര്യത്തിന്‍റെ തടവറകള്‍

 ധുനിക ലോകത്തെ തുറന്ന തടവറയെന്ന് വിശേഷിപ്പിച്ചപ്പോള്‍ ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ വീണ്ടും വിചാരണയ്ക്ക് വിധേയമാക്കുകയായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് അര്‍ത്ഥപരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന വാക്കാണ് സ്വാതന്ത്ര്യം. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന സങ്കല്പം എന്നും മനുഷ്യനെ ലഹരി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെ അവന്‍ എന്നും അന്ധമായി പ്രണയിച്ചുപോന്നു. സ്വാതന്ത്യം എന്തിനെന്നും എങ്ങനെയുള്ളതാകണമെന്നുമുള്ള ആലോചനകള്‍ക്ക് എന്നും മനുഷ്യസമൂഹം രണ്ടാംസ്ഥാനമേ നല്‍കിയിട്ടുള്ളു. അതിന്‍റെ അപകടങ്ങള്‍ നമ്മെ വല്ലാതെ വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്.
ഭൗതികവും ബുദ്ധിപരവുമായ സ്വാതന്ത്ര്യങ്ങളുടെ കാലമാണ് നമ്മുടേത്. എന്നാല്‍ ഈ സ്വാതന്ത്യങ്ങള്‍ നാമറിയാതെ പാരതന്ത്ര്യത്തിന്റെ നിഗൂഢമായ തടവറകളിലാണ് നമ്മെ കൊണ്ടെത്തിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സ് കാഫ്കയുടെ ട്രയല്‍ എന്ന കൃതിയിലെ 'കെ' എന്ന കഥാപാത്രത്തെപ്പോലെ 'നിങ്ങള്‍ സ്വതന്ത്രനാണ്, പക്ഷേ നിങ്ങള്‍ അറസ്റ്റിലാണ്' എന്ന വിചിത്രമായ അവസ്ഥയിലാണ് ആധുനികമനുഷ്യന്‍. ഇതിന്റെ  പ്രയോഗവല്ക്കരണത്തിനുള്ള ഇടമാണ് വിപണി. വിപണിയില്‍ നിങ്ങള്‍ക്ക് എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ ഏതു തെരഞ്ഞെടുപ്പിന്റെ വേളയിലും ചില അദൃശ്യദെവങ്ങള്‍ നിങ്ങളുടെ ഇച്ഛകളെ നിയന്ത്രിച്ചുകൊണ്ടേയിരിക്കും. ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിന്റെ വിശാലമായ ശീതീകരണ ഹാളിലേക്ക് കടന്നുചെല്ലുന്ന നിങ്ങളുടെ കണ്ണുകള്‍ ഉടക്കിനില്‍ക്കുന്നത് മുന്‍കൂട്ടി ബോധത്തില്‍ നിര്‍ണ്ണയിച്ചുവച്ചിട്ടുള്ള ബ്രാന്‍റ് നെയിമുകളിലേക്ക് ആകുന്നത് യാദൃശ്ചികമല്ല. നാമറിയാതെതന്നെ തീരുമാനിക്കപ്പെട്ട സംഭവ്യതയാണത്. ഇവിടെ തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം നാമറിയാതെ കിഡ്‌നാപ്പ് ചെയ്യപ്പെടുന്നു. അങ്ങനെ ഓപ്പണ്‍ ഏയര്‍ തടവറ എന്ന സങ്കല്പം ഒന്നുകൂടി സുതാര്യവും അര്‍ത്ഥവ്യാപ്തിയുള്ളതുമാകുന്നു.
       ഇന്ദ്രിയങ്ങളുടെ വാണിജ്യവല്ക്കരണമാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വിപത്ത്.  നൈസര്‍ഗ്ഗികമായ സംവേദനങ്ങളിലൂടെയാണ് നാം വൈകാരികതയുടെ സ്പര്‍ശമറിയുന്നത്. എന്നാലിന്ന് പഞ്ചേന്ദ്രിയങ്ങള്‍ അതിന്റെ നൈസര്‍ഗ്ഗികമായ വാസനകളില്‍ നിന്നകലുന്നു. അവിടേക്ക് യാന്ത്രിക വികാരങ്ങള്‍ മെല്ലെമെല്ലെ കുടിയേറുന്നു. മനസ്സ് യന്ത്രവല്ക്കരിക്കപ്പെടുന്നതോടെ മരുഭൂമിയുടെ അധിനിവേശം ആരംഭിക്കുന്നു. മനസിന്റെ മരുവല്ക്കരണം നാമറിയുന്നതിനെക്കാള്‍ എത്രയോ വേഗതയിലാണ് നടന്നുകൊണ്ടിരിക്കുന്നത്? നാം നേടിയിട്ടുള്ള അല്ലെങ്കില്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ഇടത്തിലേക്കാണ് ഈ അപകടങ്ങളെല്ലാം കടന്നുകയറുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
          നമ്മുടെ അഭിരുചികളും സൗന്ദര്യസങ്കല്പങ്ങളും ജീവിതരീതികളുമെല്ലാം നമ്മുട ഇച്ഛകള്‍ക്കപ്പുറത്തുനിന്നുകൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ അപായത്തെക്കുറിച്ച് നാമിനിയും വേണ്ടത്ര ഗൗരവത്തോടെ ആലോചിച്ചു തുടങ്ങിയിട്ടില്ല. നമ്മുടെ നാവിന്‍തുമ്പിലെ രുചിഭേദങ്ങള്‍വരെ മള്‍ട്ടിനാഷനല്‍ കമ്പനികള്‍ തീരുമാനിക്കുന്നതില്‍ തെല്ലും വിരോധമില്ലാത്ത ജനതയാണ് നാം. ആഗോളവല്ക്കരത്തെപ്പറ്റി പലരും ആശങ്കപ്പെട്ടപ്പോഴും അതു നല്‍കുന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ അഭിരമിച്ചവരാണ് നമ്മള്‍. അങ്ങനെ സ്വപ്നംകണ്ട് സ്വപ്നംകണ്ട് സ്വപ്നങ്ങളുടെ തടവറയില്‍ പെട്ടുപോയ ജനത. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന സങ്കല്പം ഉട്ടോപ്യനാണെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ നിഗൂഡമായി പരിഹസിച്ചു ചിരിക്കുന്ന മുഖങ്ങളുണ്ടെന്നും തിരിച്ചറിയുക.
നാമറിയോതെ നമ്മുടെ മസ്തിഷ്‌കം പ്രോഗ്രാം ചെയ്യപ്പെടുകയും ആ പ്രോഗ്രാമിനനുസരിച്ച് നമ്മുടെ ചിന്തയും പ്രവര്‍ത്തികളും രൂപപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയാണ്. ഇതിനെ മസ്തിഷ്‌ക്കത്തിന്റെ വിധേയവല്ക്കരണം എന്നു പറയാം. വിപണിയിലെ വിനീതവിധേയന്‍മാരായ ഇരകളായി നിന്നുകൊണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിച്ച് പുളകം കൊള്ളുന്നവര്‍ അറിയേണ്ടതുണ്ട്, അവര്‍ പാരതന്ത്ര്യത്തിന്‍റെ സ്വതന്ത്ര്യത്തിലേക്കാണ് അതിവേഗം യാത്ര ചെയ്യുന്നതെന്ന്.

Wednesday 31 October 2012

ഭാഷാവാരാഘോഷം:ചില അശുഭചിന്തകള്‍
 പതിവുപോലെ ഇക്കൊല്ലവും നവംബര്‍ 1 മുതല്‍ നാം ഭാഷാവാരാഘോഷം സംഘടിപ്പിക്കും, ഭണാധികാരികളും  ഭാഷാവിദഗ്ധന്‍മാരും ഉദ്ഘാടനങ്ങളും പ്രബന്ധാവതരണങ്ങളും നടത്തും. സെമിനാറുകളില്‍ സാഹിത്യകാരന്‍മാരും സാംസ്ക്കാരികപ്രവര്‍ത്തകരും സുദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തും. ഏഴാം തീയതി ഏറെ മേളക്കൊഴുപ്പോടെ ഭാഷാവാരാഘഷം സമാപിക്കും. ലക്ഷണക്കിന് പണം സര്‍ക്കാരിന്‍റേതായി ചെലവഴിക്കപ്പെട്ടുകഴിയും. പക്ഷേ നമ്മുടെ ഭാഷയ്ക്ക് ഇതുകൊണ്ട് എന്തു നേട്ടമാണുണ്ടാകുന്നത്?
മലയാളിയുടെ സാംസ്ക്കാരിക കാപട്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാള ഭാഷാവാരാഘോഷം. നവംബര്‍ 1ന്  കളക്ട്റേറ്റുകളില്‍ ഭാഷാദീപം തെളിയും. സര്‍ക്കാര്‍ ജീവനക്കാര്‍ ഭാഷാ പ്രതിജ്ഞചൊല്ലും. സ്ത്രീകള്‍ കേരളത്തിന്‍റെ ഫ്യൂഡല്‍വേഷമായ സെറ്റുമുണ്ടും ബ്ലൌസും ധരിച്ച് ഓഫീസിലെത്തും. കഴിഞ്ഞില്ല, ഒരു ചന്ദനക്കുറിയുമുണ്ടാകും.അപ്പോഴാണല്ലോ മലയാളിത്തം പൂര്‍ണമാകുന്നത്! പക്ഷേ ഇവരിലെത്ര പേര്‍ മലയാളത്തോടുള്ള വൈകാരികബന്ധം ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്? എത്രപേര്‍ മലയാള ഭാഷ ഇന്ന് നേരിടുന്ന വിപത്തുകളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്? ഏതൊരു ഭാഷയും ഇല്ലാതാകുന്നത് ആ ഭാഷയുടെ പശ്ചാത്തലത്തില്‍ നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സംസക്കാരത്തിന്‍റെ നാശത്തിലേക്കാണ് നയിക്കുകയെന്ന അവബോധം എത്രപേര്‍ ഗൌരവമായി കാണുന്നുണ്ട്?
മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് വല്ലാതെ ആശങ്കപ്പെട്ടും ഇംഗ്ലീഷ്മീഡിയം സ്ക്കൂളുകളുടെ വര്‍ദ്ധനവില്‍ ധാര്‍മികരോഷം കൊണ്ടും മാതൃഭാഷ ജീവശ്വാസംപോലെ നമുക്ക് പ്രിയപ്പെട്ടതാണെന്നും  മൈക്കിനു മുന്നില്‍നിന്ന് ഘോരഘോരം പ്രസംഗിച്ചശേഷം തിരക്കിട്ട് ഫൈവ്സ്റ്റാര്‍ ഇംഗ്ലീഷ്മീഡിയം സ്ക്കൂളിനു മുന്നില്‍ചെന്ന് മക്കളെയും ചെറുമക്കളെയും കാത്ത് ക്ഷമയോടെ നില്‍ക്കുന്ന സാസ്ക്കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും വംശവര്‍ദ്ധനവ് ഭീദിതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ മലയാളിക്ക് പുതുമയല്ല. മാതൃഭാഷ പെറ്റമ്മയാണെന്നും മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാരാണെന്നും നാട്ടുകാരെ വിളിച്ചിരുത്തി ഉദ്ബോധിപ്പിച്ചശേഷം വീട്ടിലെത്തി മലയാളം പറയുന്ന മക്കളെ തല്ലിയും ഇംപോസിഷനെഴുതിപ്പിച്ചും നേരെയാക്കാന്‍ ശ്രമിക്കുന്നത് ലളിതമായ പറഞ്ഞാല്‍ ഒന്നാതരം സദാചാരവിരുദ്ധതയാണ്.
ഇതിനര്‍ത്ഥം ഇംഗ്ലീഷ് നിഷേധിക്കണമെന്നല്ല. ലോകഭാഷയെന്ന നിലയില്‍ മലയാളത്തെക്കാല്ള്‍ പ്രസക്തി ഇംഗ്ലീഷിനുണ്ട്. നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ്മീഡിയത്തിലോ മലയാളം മീഡിയത്തിലോ പഠിക്കുന്നത് എന്നതല്ല പ്രശ്നം. അവര്‍ മനുഷ്യത്വത്തിന്‍റെ മീഡിയത്തിലൂടെ വളരുന്നുണ്ടോ എന്നുള്ളതാണ്. മനസ്സില്‍ ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും പച്ചപ്പുകള്‍ സൂക്ഷിക്കുന്നുണ്ടോ എന്നുള്ളതാണ്.
സെമിനാറുകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും സാംസ്ക്കാരിക ഘോഷയാത്രകള്‍കൊണ്ടും സൃഷ്ടിക്കാനും വളര്‍ത്താനും കഴിയുന്ന ഒന്നല്ല മാതൃഭാഷാസ്നേഹം. അതൊരു മനോഭാവമാണ്. ഒരു വൈകാരികാവസ്ഥയാണ്. ഒരു സാംസ്ക്കാരികാവബോധമാണ്. ഹൃദയത്തില്‍ ഇവയ്ക്കിടമില്ലെങ്കില്‍ നമ്മുടെ ഭാഷാസ്നേഹം വെറും അഭിനയം മാത്രമാണ്. മലയാളി ഏറ്റവും നന്നായി അഭ്യസിച്ചിട്ടുള്ള കലയാണ് അഭിനയം. ഈ ഭാഷാവാരാചരണത്തലും നാം അഭിനയിക്കും, മത്സരിച്ച് തന്നെ.അതിനിടയിലൂടെ നാമാരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന ഒരു വിലാപമുണ്ടായിരിക്കും; അത് മലയാളഭാഷയുടേതായിരിക്കും