Wednesday, 12 December 2012

അരാജകത്വത്തിലേക്ക്
വഴി തുറക്കുന്ന ഫെമിനിസം


    വിമോചനത്തിന്റെ നീതിശാസ്ത്രം സ്ത്രി യുടെ സ്വത്വത്തിന് പുതിയ പാഠങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രിവിമോചനം നമ്മുടെ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചവിഷയവുമാണ്. മാധ്യമങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴിയായി കുറെയേറെപ്പേരെങ്കിലും സ്ത്രിവിമോചനമെന്ന ഇമ്പമുള്ള പ്രയോഗത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു വഴിപാടുപോലെ ഇടയ്ക്കിടെ സ്ത്രിവിമോചനത്തിനുവേണ്ടി പതിപ്പുകളും സിമ്പോസിയങ്ങളും നടത്തി രംഗത്തിന് കൊഴുപ്പുകൂട്ടാന്‍ തന്ത്രശാലികളായ മാധ്യമവിദഗ്ദ്ധര്‍ മറക്കാറില്ല. പക്ഷേ നമ്മുടെ ഫെമിനിസ്റ്റുപ്രസ്ഥാനം ഇന്നു നീങ്ങിക്കൊണ്ടിരിക്കുന്ന വഴിയേതാണ്?
    വിശദമായ ഒരു വിശകലനത്തിനു വിധേയമാക്കിയാല്‍ കേരളത്തില്‍ അരങ്ങ് കയ്യടക്കാന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനം ഉപരിവിപ്ല
വമായ കുറെ മുദ്രാവാക്യങ്ങളുടെയും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും അടിത്തറയില്ലാത്ത സമരങ്ങളുടെയുംശരീരകേന്ദ്രിത
ചിന്തകളുടെയും ആകത്തുകയാണെന്ന് കാണാം.
നഗരകേന്ദ്രിതമായ സൈദ്ധാന്തികവല്‍ക്കരണവും ശരീരകേന്ദ്രിതമായ സ്വാതന്ത്ര്യവാദവും ഫെമിനിസത്തിന്റെ ആന്തരഘടനയില്‍ പിടിമുറുക്കിയിരിക്കുകയാണ്. അതില്‍ സമഗ്രമാനവികതയുടെ വിശാലമായ ഒരു ദര്‍ശനതലവുമുണ്ടെന്ന് ഇടയ്ക്കിടെ ചിലരൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമീപകാല പ്രായോഗികചരിത്രം സ്ത്രീസമൂഹത്തെ അതിന്റെ ശരിയായ പ്രശ്‌നപരിസരങ്ങളില്‍ ഉള്‍ക്കെള്ളുന്നതില്‍ സംഭവിച്ച പരാജയത്തെയാണ് കാണിക്കുന്നത്.
    സ്ത്രിവിമോചനവാദം എന്നതിലെ വിമോചനം ഏതു സ്ത്രീയുടേതാണ്? സ്ത്രീസമൂഹത്തിന്റെ ആകെയുള്ള വിമോചനമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ഫെമിനിസത്തിന്റെ ഇന്നുള്ള ഘടനതന്നെ മാറേണ്ടിയിരിക്കുന്നു. ഇടയ്ക്കിടെ സ്ത്രീപീഡനത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചുംഅവളനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ക്ഷുഭിതമായ ഭാഷയില്‍ സംസാരിക്കുന്ന നമ്മുടെ ഫെമിനിസ്റ്റുകള്‍, സ്ത്രീസമൂഹം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളെക്കുറിച്ച് എത്രമാത്രം ബോധവതികളാണ്? പീഡിതമാകുന്ന സ്ത്രീത്വത്തിന്റെ ഏറ്റവും ദയനീയമായ മുഖം നമ്മുടെ നാട്ടിന്‍പുറങ്ങളിലാണ്. വാര്‍ത്താമധ്യമങ്ങളുടെ ഫ്‌ളാഷ്‌ലൈറ്റുകള്‍ തെളിയാത്ത ഇടങ്ങളാണത്. പുരുഷന്റെ കൊടിയ പീഡനങ്ങള്‍ക്ക് നിരന്തരം ഇരയാകേണ്ടിവരുന്ന ഒരു ഭൂരിപക്ഷം നാട്ടിന്‍പുറങ്ങളിലുണ്ട്. തൊഴില്‍പീഡനങ്ങളും സ്ത്രീധനവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ആത്യന്തികമായി ചെന്നെത്തുന്നത് സ്ത്രീയുടെ സ്വാസ്ഥ്യംകെടുത്തലിലാണ്. നരകയാതനയുടെ ഈ മൃഗീയപരമ്പരകളെ പ്രതിഷേധമില്ലാതെ സഹിക്കാന്‍മാത്രം വിധിക്കപ്പെടുന്ന ഇവരുടെ ജീവിതാവകാശങ്ങളെക്കുറിച്ച് നാം എത്രനേരം ചിന്തിച്ചിട്ടുണ്ട്? സൂര്യനുദിക്കുംമുമ്പേ പാറമടകളിലേക്കും റോഡുപണികളിലേക്കും പുരുഷനോടൊപ്പം ഇറങ്ങേണ്ടിവരികയും കൂലിവാങ്ങുമ്പോള്‍ തികച്ചും രണ്ടാംതരക്കാരിയായി മാറുകയുംചെയ്യുന്ന തൊഴിലിടങ്ങളിലെ സ്ത്രീയുടെ വിയര്‍പ്പിന്റെ മൂല്യത്തെക്കുറിച്ച് ഏതു ഫെമിനിസ്റ്റാണ് സംസാരിക്കുന്നത്? അവരുടെ അമര്‍ത്തപ്പെടുന്ന നിലവിളിക്കുമുന്നില്‍ ഉയരുന്ന ഫെമിനിസ്റ്റ് മുദ്രാവാക്യ മേതാണ്?
    ഇവിടെയാണ് നമ്മുടെ ഫെമിനിസം പിഴച്ചുപോകുന്നത്. ഫാഷന്‍ ഷോകളും സെക്‌സ് ടൂറിസവും മസാജ് പാര്‍ലറുകളും സ്ത്രീസ്വാ തന്ത്യത്തിന്റെ ശ്രേഷ്ഠബിംബങ്ങളാകുന്ന നമ്മുടെ നാട്ടില്‍ ഫെമിനിസത്തിന്റെ മുന്‍നിരക്കാരില്‍ ഭൂരിപക്ഷത്തിന്റെയും ചിന്തയുടെയും എഴുത്തിന്റെയും അവസാനലക്ഷ്യം ചെന്നെത്തുന്നത് ലൈംഗികതയുടെ നാനാര്‍ത്ഥ ങ്ങളിലാണ്. ഫെമിനിസത്തിലും പ്രകടമായ ഒരു വരേണ്യസംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. ഫ്രീസെക്‌സിനുവേണ്ടിയുള്ള ഒടുങ്ങാത്ത മുറവിളിയായി പലപ്പോഴും അത് അധഃപതിക്കുന്നതിനുപിന്നില്‍ ഈ വരേണ്യവിമോചക നീതിശാസ്ത്രക്കാരാണെന്ന് കാണാന്‍ വിഷമമില്ല. ലെസ്ബിയനിസവും അതിലൈംഗികതയും തങ്ങളുടെ ജന്മാവകാശമാണെന്ന് ഉറക്കെ വിളിച്ചുപറയുന്നതിലാണ് അഭിപ്രായസ്വാതന്ത്ര്യമുള്ളതെന്നും സദാചാ രത്തിന്റെ കീഴ്‌വഴക്കങ്ങള്‍ പുച്ഛിച്ചുതള്ളുമ്പോഴാണ് സ്ത്രീവി മോചിതയാകുന്നതെന്നുമുള്ള ധാരണകളുടെ മാലിന്യത്തിലാണ് നമ്മുടെ ഫെമിനിസ്റ്റുകളില്‍ പലരുടെയും വിപ്ലവബോധം കുടികൊള്ളുന്നത്. സമീപകാലങ്ങളില്‍ മലയാളത്തിലെ ചില പ്രസിദ്ധീകരണങ്ങളുടെ ഗവേഷണവിഷയംതന്നെ സ്വവര്‍ഗ്ഗരതിയാണ്. നമ്മുടെ ചില മാധ്യമങ്ങള്‍ വര്‍ത്തമാനകാലം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം ഇവയൊക്കെയാണെ ന്നമട്ടില്‍ എഴുന്നള്ളിക്കുകയും അതുകണ്ട് മനോവൈകല്യം ബാധിച്ച കുറേ 'ബുദ്ധിജീവികള്‍' അതിന്റെ സൈദ്ധാന്തികരായി വേഷമിട്ട് റിബലാകാന്‍ ശ്രമിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
    ഒരു സമൂഹത്തെയാകെ അരാജകത്വത്തിലേക്ക് നയിക്കാന്‍ ഏറ്റവും എളുപ്പമായ വഴിയാണ് ലൈംഗിക അരാജകത്വം സൃഷ്ടിക്കല്‍. ഈ സംസ്‌കാരം സമര്‍ത്ഥമായി ഇന്ന് മലയാളിയെ കീഴടക്കിക്കൊണ്ടിരി ക്കുകയാണ്. ഏതൊക്കെയോ അദൃശ്യദൈവങ്ങള്‍ തന്ത്രപൂര്‍വ്വമൊരുക്കുന്ന കെണിയില്‍ മലയാളിയുവത്വം വിധേയത്വത്തോടെ വീണുകൊടുക്കുന്ന അതീവദാരുണമായ ദൃശ്യങ്ങള്‍ക്ക് നാം നിരന്തരം സാക്ഷിയാവുകയാണ്. എല്ലാ മാധ്യമങ്ങളും നിഗൂഢമായും പ്രത്യക്ഷമായും അതിനുള്ള വാതിലുകള്‍ തുറന്നുനല്‍കി ക്കൊണ്ടിരിക്കുന്നു. അത് വസ്ത്രധാരണത്തിന്റെ രീതിയില്‍, ഫാഷന്‍ഷോയുടെ രൂപത്തില്‍ ലെസ്ബിയനസത്തിന്റെയും മസാജ് പാര്‍ലറു കളുടെയും രൂപ ത്തില്‍ നമ്മുടെ മുന്നിലേക്കെത്തുന്നു. അസംതൃപ്തിയുടെയും അനിശ്ചിത ത്വത്തിന്റെയും അരക്ഷിതതത്വത്തിന്റെയും ഇരുണ്ടഭൂമികയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന് ഇവയൊരു അഭയമായി മാറാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. പക്ഷേ ഇവിടെ പ്രധാനപ്രതി ആരാണ്?
    പൊതുബോധത്തില്‍ ലൈംഗികതയുടെ വിചാരശാസ്ത്രം അരാജകത്വത്തിന്റെ അദൃശ്യസൈദ്ധാന്തികത കലര്‍ത്തി വ്യാപിപ്പിക്കുന്നതില്‍ പ്രധാനപങ്ക് സ്ത്രീക്കാണ്. ഇരയുടെ നിലയില്‍നിന്ന് വേട്ടക്കാരന്റെ നിലയിലേക്കുള്ള പുരുഷന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ സ്ത്രീയുടെ പ്രലോഭ നത്തെ നിസ്സാരവല്‍ക്കരിക്കുമ്പോള്‍ നാം വസ്തുതകളുടെ ലോകത്തുനിന്നും അകലുകയാണ്. ഇളം മനസ്സുകളില്‍പോലും മലിനചിന്തയുടെ പരാഗങ്ങള്‍ കടത്തിവിടുന്നതില്‍ 'ഭാരതസ്ത്രീ'കളുടെ  പങ്ക് ചെറുതല്ല. ഇങ്ങനെ കൗമാരമനസ്സുകളെപ്പോലും ലൈംഗികചൂഷണത്തിന് പാകമായ വിധത്തില്‍ മോള്‍ഡുചെയ്‌തെടുക്കുന്നതില്‍ നമ്മുടെ സ്വാതന്ത്ര്യവാദികളായ പല സ്ത്രീവിമോചകരും മത്സരിക്കുകയാണ്. ഇവരും സ്വയം വിശേഷിപ്പിക്കുന്നത് ഫെമിനിസ്റ്റുകളെന്നാണ്. ശരീരകേന്ദ്രീകൃതമാകുന്ന ഫെമിനിസം അരാജകത്വത്തിലേക്കുള്ള ലളിതമായ പാതയൊരുക്കുകയാണ്.

Sunday, 25 November 2012

   സ്വാതന്ത്ര്യത്തിന്‍റെ തടവറകള്‍

 ധുനിക ലോകത്തെ തുറന്ന തടവറയെന്ന് വിശേഷിപ്പിച്ചപ്പോള്‍ ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ വീണ്ടും വിചാരണയ്ക്ക് വിധേയമാക്കുകയായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് അര്‍ത്ഥപരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന വാക്കാണ് സ്വാതന്ത്ര്യം. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന സങ്കല്പം എന്നും മനുഷ്യനെ ലഹരി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെ അവന്‍ എന്നും അന്ധമായി പ്രണയിച്ചുപോന്നു. സ്വാതന്ത്യം എന്തിനെന്നും എങ്ങനെയുള്ളതാകണമെന്നുമുള്ള ആലോചനകള്‍ക്ക് എന്നും മനുഷ്യസമൂഹം രണ്ടാംസ്ഥാനമേ നല്‍കിയിട്ടുള്ളു. അതിന്‍റെ അപകടങ്ങള്‍ നമ്മെ വല്ലാതെ വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്.
ഭൗതികവും ബുദ്ധിപരവുമായ സ്വാതന്ത്ര്യങ്ങളുടെ കാലമാണ് നമ്മുടേത്. എന്നാല്‍ ഈ സ്വാതന്ത്യങ്ങള്‍ നാമറിയാതെ പാരതന്ത്ര്യത്തിന്റെ നിഗൂഢമായ തടവറകളിലാണ് നമ്മെ കൊണ്ടെത്തിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സ് കാഫ്കയുടെ ട്രയല്‍ എന്ന കൃതിയിലെ 'കെ' എന്ന കഥാപാത്രത്തെപ്പോലെ 'നിങ്ങള്‍ സ്വതന്ത്രനാണ്, പക്ഷേ നിങ്ങള്‍ അറസ്റ്റിലാണ്' എന്ന വിചിത്രമായ അവസ്ഥയിലാണ് ആധുനികമനുഷ്യന്‍. ഇതിന്റെ  പ്രയോഗവല്ക്കരണത്തിനുള്ള ഇടമാണ് വിപണി. വിപണിയില്‍ നിങ്ങള്‍ക്ക് എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ ഏതു തെരഞ്ഞെടുപ്പിന്റെ വേളയിലും ചില അദൃശ്യദെവങ്ങള്‍ നിങ്ങളുടെ ഇച്ഛകളെ നിയന്ത്രിച്ചുകൊണ്ടേയിരിക്കും. ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിന്റെ വിശാലമായ ശീതീകരണ ഹാളിലേക്ക് കടന്നുചെല്ലുന്ന നിങ്ങളുടെ കണ്ണുകള്‍ ഉടക്കിനില്‍ക്കുന്നത് മുന്‍കൂട്ടി ബോധത്തില്‍ നിര്‍ണ്ണയിച്ചുവച്ചിട്ടുള്ള ബ്രാന്‍റ് നെയിമുകളിലേക്ക് ആകുന്നത് യാദൃശ്ചികമല്ല. നാമറിയാതെതന്നെ തീരുമാനിക്കപ്പെട്ട സംഭവ്യതയാണത്. ഇവിടെ തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം നാമറിയാതെ കിഡ്‌നാപ്പ് ചെയ്യപ്പെടുന്നു. അങ്ങനെ ഓപ്പണ്‍ ഏയര്‍ തടവറ എന്ന സങ്കല്പം ഒന്നുകൂടി സുതാര്യവും അര്‍ത്ഥവ്യാപ്തിയുള്ളതുമാകുന്നു.
       ഇന്ദ്രിയങ്ങളുടെ വാണിജ്യവല്ക്കരണമാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വിപത്ത്.  നൈസര്‍ഗ്ഗികമായ സംവേദനങ്ങളിലൂടെയാണ് നാം വൈകാരികതയുടെ സ്പര്‍ശമറിയുന്നത്. എന്നാലിന്ന് പഞ്ചേന്ദ്രിയങ്ങള്‍ അതിന്റെ നൈസര്‍ഗ്ഗികമായ വാസനകളില്‍ നിന്നകലുന്നു. അവിടേക്ക് യാന്ത്രിക വികാരങ്ങള്‍ മെല്ലെമെല്ലെ കുടിയേറുന്നു. മനസ്സ് യന്ത്രവല്ക്കരിക്കപ്പെടുന്നതോടെ മരുഭൂമിയുടെ അധിനിവേശം ആരംഭിക്കുന്നു. മനസിന്റെ മരുവല്ക്കരണം നാമറിയുന്നതിനെക്കാള്‍ എത്രയോ വേഗതയിലാണ് നടന്നുകൊണ്ടിരിക്കുന്നത്? നാം നേടിയിട്ടുള്ള അല്ലെങ്കില്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ഇടത്തിലേക്കാണ് ഈ അപകടങ്ങളെല്ലാം കടന്നുകയറുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
          നമ്മുടെ അഭിരുചികളും സൗന്ദര്യസങ്കല്പങ്ങളും ജീവിതരീതികളുമെല്ലാം നമ്മുട ഇച്ഛകള്‍ക്കപ്പുറത്തുനിന്നുകൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ അപായത്തെക്കുറിച്ച് നാമിനിയും വേണ്ടത്ര ഗൗരവത്തോടെ ആലോചിച്ചു തുടങ്ങിയിട്ടില്ല. നമ്മുടെ നാവിന്‍തുമ്പിലെ രുചിഭേദങ്ങള്‍വരെ മള്‍ട്ടിനാഷനല്‍ കമ്പനികള്‍ തീരുമാനിക്കുന്നതില്‍ തെല്ലും വിരോധമില്ലാത്ത ജനതയാണ് നാം. ആഗോളവല്ക്കരത്തെപ്പറ്റി പലരും ആശങ്കപ്പെട്ടപ്പോഴും അതു നല്‍കുന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ അഭിരമിച്ചവരാണ് നമ്മള്‍. അങ്ങനെ സ്വപ്നംകണ്ട് സ്വപ്നംകണ്ട് സ്വപ്നങ്ങളുടെ തടവറയില്‍ പെട്ടുപോയ ജനത. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന സങ്കല്പം ഉട്ടോപ്യനാണെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ നിഗൂഡമായി പരിഹസിച്ചു ചിരിക്കുന്ന മുഖങ്ങളുണ്ടെന്നും തിരിച്ചറിയുക.
നാമറിയോതെ നമ്മുടെ മസ്തിഷ്‌കം പ്രോഗ്രാം ചെയ്യപ്പെടുകയും ആ പ്രോഗ്രാമിനനുസരിച്ച് നമ്മുടെ ചിന്തയും പ്രവര്‍ത്തികളും രൂപപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയാണ്. ഇതിനെ മസ്തിഷ്‌ക്കത്തിന്റെ വിധേയവല്ക്കരണം എന്നു പറയാം. വിപണിയിലെ വിനീതവിധേയന്‍മാരായ ഇരകളായി നിന്നുകൊണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിച്ച് പുളകം കൊള്ളുന്നവര്‍ അറിയേണ്ടതുണ്ട്, അവര്‍ പാരതന്ത്ര്യത്തിന്‍റെ സ്വതന്ത്ര്യത്തിലേക്കാണ് അതിവേഗം യാത്ര ചെയ്യുന്നതെന്ന്.

Wednesday, 31 October 2012

ഭാഷാവാരാഘോഷം:ചില അശുഭചിന്തകള്‍
 പതിവുപോലെ ഇക്കൊല്ലവും നവംബര്‍ 1 മുതല്‍ നാം ഭാഷാവാരാഘോഷം സംഘടിപ്പിക്കും, ഭണാധികാരികളും  ഭാഷാവിദഗ്ധന്‍മാരും ഉദ്ഘാടനങ്ങളും പ്രബന്ധാവതരണങ്ങളും നടത്തും. സെമിനാറുകളില്‍ സാഹിത്യകാരന്‍മാരും സാംസ്ക്കാരികപ്രവര്‍ത്തകരും സുദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തും. ഏഴാം തീയതി ഏറെ മേളക്കൊഴുപ്പോടെ ഭാഷാവാരാഘഷം സമാപിക്കും. ലക്ഷണക്കിന് പണം സര്‍ക്കാരിന്‍റേതായി ചെലവഴിക്കപ്പെട്ടുകഴിയും. പക്ഷേ നമ്മുടെ ഭാഷയ്ക്ക് ഇതുകൊണ്ട് എന്തു നേട്ടമാണുണ്ടാകുന്നത്?
മലയാളിയുടെ സാംസ്ക്കാരിക കാപട്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാള ഭാഷാവാരാഘോഷം. നവംബര്‍ 1ന്  കളക്ട്റേറ്റുകളില്‍ ഭാഷാദീപം തെളിയും. സര്‍ക്കാര്‍ ജീവനക്കാര്‍ ഭാഷാ പ്രതിജ്ഞചൊല്ലും. സ്ത്രീകള്‍ കേരളത്തിന്‍റെ ഫ്യൂഡല്‍വേഷമായ സെറ്റുമുണ്ടും ബ്ലൌസും ധരിച്ച് ഓഫീസിലെത്തും. കഴിഞ്ഞില്ല, ഒരു ചന്ദനക്കുറിയുമുണ്ടാകും.അപ്പോഴാണല്ലോ മലയാളിത്തം പൂര്‍ണമാകുന്നത്! പക്ഷേ ഇവരിലെത്ര പേര്‍ മലയാളത്തോടുള്ള വൈകാരികബന്ധം ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്? എത്രപേര്‍ മലയാള ഭാഷ ഇന്ന് നേരിടുന്ന വിപത്തുകളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്? ഏതൊരു ഭാഷയും ഇല്ലാതാകുന്നത് ആ ഭാഷയുടെ പശ്ചാത്തലത്തില്‍ നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സംസക്കാരത്തിന്‍റെ നാശത്തിലേക്കാണ് നയിക്കുകയെന്ന അവബോധം എത്രപേര്‍ ഗൌരവമായി കാണുന്നുണ്ട്?
മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് വല്ലാതെ ആശങ്കപ്പെട്ടും ഇംഗ്ലീഷ്മീഡിയം സ്ക്കൂളുകളുടെ വര്‍ദ്ധനവില്‍ ധാര്‍മികരോഷം കൊണ്ടും മാതൃഭാഷ ജീവശ്വാസംപോലെ നമുക്ക് പ്രിയപ്പെട്ടതാണെന്നും  മൈക്കിനു മുന്നില്‍നിന്ന് ഘോരഘോരം പ്രസംഗിച്ചശേഷം തിരക്കിട്ട് ഫൈവ്സ്റ്റാര്‍ ഇംഗ്ലീഷ്മീഡിയം സ്ക്കൂളിനു മുന്നില്‍ചെന്ന് മക്കളെയും ചെറുമക്കളെയും കാത്ത് ക്ഷമയോടെ നില്‍ക്കുന്ന സാസ്ക്കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും വംശവര്‍ദ്ധനവ് ഭീദിതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ മലയാളിക്ക് പുതുമയല്ല. മാതൃഭാഷ പെറ്റമ്മയാണെന്നും മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാരാണെന്നും നാട്ടുകാരെ വിളിച്ചിരുത്തി ഉദ്ബോധിപ്പിച്ചശേഷം വീട്ടിലെത്തി മലയാളം പറയുന്ന മക്കളെ തല്ലിയും ഇംപോസിഷനെഴുതിപ്പിച്ചും നേരെയാക്കാന്‍ ശ്രമിക്കുന്നത് ലളിതമായ പറഞ്ഞാല്‍ ഒന്നാതരം സദാചാരവിരുദ്ധതയാണ്.
ഇതിനര്‍ത്ഥം ഇംഗ്ലീഷ് നിഷേധിക്കണമെന്നല്ല. ലോകഭാഷയെന്ന നിലയില്‍ മലയാളത്തെക്കാല്ള്‍ പ്രസക്തി ഇംഗ്ലീഷിനുണ്ട്. നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ്മീഡിയത്തിലോ മലയാളം മീഡിയത്തിലോ പഠിക്കുന്നത് എന്നതല്ല പ്രശ്നം. അവര്‍ മനുഷ്യത്വത്തിന്‍റെ മീഡിയത്തിലൂടെ വളരുന്നുണ്ടോ എന്നുള്ളതാണ്. മനസ്സില്‍ ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും പച്ചപ്പുകള്‍ സൂക്ഷിക്കുന്നുണ്ടോ എന്നുള്ളതാണ്.
സെമിനാറുകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും സാംസ്ക്കാരിക ഘോഷയാത്രകള്‍കൊണ്ടും സൃഷ്ടിക്കാനും വളര്‍ത്താനും കഴിയുന്ന ഒന്നല്ല മാതൃഭാഷാസ്നേഹം. അതൊരു മനോഭാവമാണ്. ഒരു വൈകാരികാവസ്ഥയാണ്. ഒരു സാംസ്ക്കാരികാവബോധമാണ്. ഹൃദയത്തില്‍ ഇവയ്ക്കിടമില്ലെങ്കില്‍ നമ്മുടെ ഭാഷാസ്നേഹം വെറും അഭിനയം മാത്രമാണ്. മലയാളി ഏറ്റവും നന്നായി അഭ്യസിച്ചിട്ടുള്ള കലയാണ് അഭിനയം. ഈ ഭാഷാവാരാചരണത്തലും നാം അഭിനയിക്കും, മത്സരിച്ച് തന്നെ.അതിനിടയിലൂടെ നാമാരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന ഒരു വിലാപമുണ്ടായിരിക്കും; അത് മലയാളഭാഷയുടേതായിരിക്കും